മലപ്പുറം:ആംബുലൻസിൽ ഒന്നിനു പിറകെ ഒന്നായി അധ്യാപക രെ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്തേക്ക് എത്തിച്ചപ്പോൾ വിദ്യാർഥികളിലും രക്ഷിതാക്കളും വൈകാരിക രംഗങ്ങൾ. രാവിലെ ഒമ്പതു കഴിഞ്ഞാണ് ഒമ്പതു മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറം പാങ്ങ് സ്കൂളിലേക്കെത്തിയത്.
വിനോദയാത്രക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ഒരുനാട് ഒന്നടങ്കം ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അധ്യാപകർ പഠിപ്പിച്ചുകൊണ്ടിരുന്ന ഗവ. എൽ.പി സൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്താണ് പൊതു ദർശനം. അധ്യാപകർ തങ്ങളെ എന്നും കാണുന്ന യൂണിഫോമിട്ടാണ് വിദ്യാർഥികൾ അവരുടെ അപ്രതീക്ഷിത അന്ത്യയാത്രക്കെത്തിയത്.
യു.പി സ്കൂളിലെ കുട്ടികളിൽ പലർക്കും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ആയയും വിട്ടുപിരിഞ്ഞത് തിരിച്ചറിയാനുള്ള പ്രായം പോലുമായിട്ടില്ലെന്നത് കണ്ടുനിന്ന നാട്ടുകാരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു മണിക്കൂറാണ് ഇവിടെ പൊതുദർശനം ഉണ്ടായിരിക്കുക. എന്നാൽ ജന പ്രിതിനിധികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇവിടെ ആളുകൾ എത്തിയത്. ആയിരക്കണക്കിന് പേർ ഇതിനകം തന്നെ സ്കൂളിൽ എത്തിയിട്ടുണ്ട്. അയൽ നാടുകളിൽ നിന്നുപോലും ജനം സ്കൂളിലേക്ക് ഒഴുകുന്നകാഴ്ചയാണ്. അതിനാൽ സ്കൂളിലെ പൊതുദർശനം നീളാൻ സാധ്യയുണ്ട്."

Post a Comment