പട്‌ന: വമ്പന്‍ വിവാഹത്തട്ടിപ്പുസംഘത്തിലെ ഒന്‍പതുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവതികൾ ഉള്‍പ്പെടുന്ന വിവാഹത്തട്ടിപ്പ് സംഘത്തെയാണ് പോലീസ് പിടികൂടിയത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഒരു ബൊലേറോ ജീപ്പ്, രണ്ട് ബൈക്കുകള്‍, ഒന്‍പത് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.
പിടിയിലായവരില്‍ അലി അഹമദ് എന്നയാളാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ യുവതികളെ ഉപയോഗിച്ച് യുവാക്കളുമായി വിവാഹം നടത്തി പിന്നീട് സ്വര്‍ണവും പണവും അടക്കം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി.
പിടിയിലായ നാല് യുവതികളും നേരത്തേ വിവാഹിതരായവരാണ്. എന്നാല്‍, ഇവരെ അവിവാഹിതരാണെന്ന് പറഞ്ഞാണ് കല്യാണം ആലോചിക്കുന്ന യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. സംഘത്തിലെ പുരുഷന്മാര്‍ ബന്ധുക്കളായും അഭിനയിക്കും. തുടര്‍ന്ന് വിവാഹംകഴിഞ്ഞാല്‍ 'നവവധു' ഏതാനുംദിവസം വരന്റെ വീട്ടില്‍ താമസിക്കും. ഇതിനുപിന്നാലെയാണ് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുന്നത്. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗംപേരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

Post a Comment